വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഓണം സ്പെഷ്യല്‍

             ല്യാണം കഴിഞ്ഞ് ആദ്യ ഓണം ആഘോഷമായിക്കൊണ്ടാടാന്‍ ആറ്റുനോറ്റ് അച്ചിവീട്ടിലെത്തി. പാണ്ടിമേളം, പഞ്ചവാദ്യം,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍. മുതലായ ‘പരമ്പര ഗതാഗത ‘എതിരേല്‍പ്പ് ചേരുവകള്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്ന് കരുതിയാവണം അവ മനപ്പൂര്‍വം ഒഴിവാക്കിക്കൊണ്ടുള്ള സ്വീകരണമാണ്  ഞങ്ങള്‍ക്ക് ലഭിച്ചത്..അനിയത്തിപ്പെണ്ണും, അളിയന്‍ ചെക്കനും പ്രധാനികളായ ആഘോഷക്കമ്മറ്റിയംഗങ്ങള്‍ മുറ്റത്തേക്കെത്തി അകത്തേക്കാനയിച്ച് ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന  അമ്മയുടെ മുന്നിലെത്തിച്ചു..! അമ്മയെക്കണ്ടപാടേ..എന്റെ കയ്യീന്നു കെട്ടും പൊട്ടിച്ച് വാമഭാഗം ഒറ്റ ഓട്ടം..
“അമ്മേ...!”
                കൂട്ടം തെറ്റിയ പശുക്കുട്ടി തള്ളയെക്കണ്ടമാത്രയില്‍  ഓടിയടുക്കുമ്പോലെ ലവള് അമ്മയുടെ അടുത്തേക്കു ചേര്‍ന്ന് ഉരുമ്മിനിന്നു..!.എന്തോ ഭാഗ്യത്തിന് തള്ളപ്പശു  ചെയ്യുമ്പോലെ  അമ്മ നക്കി ത്തുടച്ചില്ല അത്രമാത്രം..!
“ന്റെ മോള് ക്ഷീണിച്ചു പോയല്ലോ..!”
ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു കോണ്ട് അമ്മ സംസാരിച്ചുതുടങ്ങി..!
ആദ്യത്തെ  വാക്കിനു ശേഷം മോളുടെ ശരീരഭാഗങ്ങള്‍ എന്‍ലാര്‍ജ് ചെയ്ത് വിശദ മായ നിരീക്ഷണങ്ങള്‍ നടത്തക്കൊണ്ട്  അമ്മ എന്റെനേരേയൊരു നോട്ടം...
“ ഹും...! .എന്റെ കുഞ്ഞിനെ  നീ......!” - എന്ന് മമ്മി,പറയാതെ പറഞ്ഞില്ലേ എന്ന് എനിക്കുതോന്നി.
“ഉം... ശര്യാ..! കൊറച്ചു കറുത്തും പോയി..!” -
അടുത്ത കമ്മറ്റിയംഗം. അനിയത്തിക്കാന്താരി..!
“ഇവള്‍ക്കൊന്നും വേറേ ഒരു പണിയുമില്ലേ “- എന്ന എന്റെ ആത്മ ഗതം ആരുകേള്‍ക്കാന്‍..!
ഞാന്‍ പതിയെ ഉമ്മറത്തേക്കെത്തി.
                          മുറ്റത്ത് ഓണത്തപ്പനെ വരവേറ്റതിന്റെ ലക്ഷണങ്ങള്‍.  
കളിമണ്ണില്‍തീര്‍ത്ത ഓണത്തപ്പനും ത്യക്കാക്കരയപ്പനും പിന്നെ  എനിക്കു പരിചയമില്ലാത്ത ഏതൊക്കെയോ അപ്പന്മാരുമുണ്ട് . അരിനൂറ് വിതറി തുമ്പച്ചെടികൊണ്ട് മൂടി, ഒരു പഴയ ഓലക്കുടയുടെ പശ്ചാത്തലത്തില്‍,  എല്ലാം നല്ല ചിട്ടയോടെ..
  വിതരണം ചെയ്ത ഓണക്കോടികളുടെ ചുവട് പിടിച്ച് അകത്ത്  ചര്‍ച്ച നടക്കുന്നു.
“ എന്തിനാ നീ അവനേക്കൊണ്ട് ഈ കാശെല്ലാം മുടക്കിച്ചെ..?”
മകള്‍ ക്ഷീണിച്ച സങ്കടം മാറ്റി ആ സ്ഥാനത്ത് അമ്മ പുതിയ സങ്കടം വച്ചു പിടിപ്പിച്ചു..!
“ ഹൊ..!മേക്കരേലെ റാണീടെ പോലത്തെ ചുരിദാറ്..എനിക്കീ കളറങ്ങിഷ്ട്ടായി..!”- കിട്ടിയ ചുരിദാറ് നെഞ്ചോടു ചേര്‍ത്ത്  അനിയത്തിക്കുട്ടി.
ഹും..! ഞാനല്ലേ ഇതെല്ലാം സെലക്റ്റ് ചെയ്ത് വാങ്ങിച്ചത് ..എന്ന ഗമയില്‍ ലവള് അകത്ത് ഷൈന്‍ ചെയ്യുന്നു.
അടുക്കളയില്‍ നിന്നും ഓണസദ്യയുടെ  സുഗന്ധം..!
എന്നാല്‍ ആ വഴിക്കാവാമെന്നുകരുതി പതിയെ അടുക്കളയിലേക്കു കയറി. ചെറുതും വലുതുമായ പാത്രങ്ങളില്‍ വിഭവങ്ങള്‍ മൂടിവച്ചിരിക്കുന്നു. ഓരോന്നായി പരിശോധിച്ചു. പച്ചടി, കിച്ചടി,പുളിയിഞ്ചി,നാരങ്ങാ മാങ്ങാ, അവിയല്‍.... അങ്ങനെ ഓരോന്നും നോക്കി..!
മണത്തില്‍ത്തന്നെ ഗംഭീരമെന്ന് വിലയിരുത്തി.
പുറകില്‍ ഒരുകാലൊച്ച..!
ആടയാഭരണങ്ങള്‍ അഴിച്ചുവച്ച്, വീട്ടിലെ യൂണിഫോമായ നീല നൈറ്റിയില്‍ പൊണ്ടാട്ടി മുന്നില്‍..!
പിന്നീട്  ഞങ്ങള്‍ ഒരുമിച്ചായി ഇന്‍ സ്പെക്ഷന്‍..!
                           അടുക്കളയുടെ മൂലയില്‍ ഒരുമുറത്തില്‍ , ശേഷിച്ച പച്ചക്കറികള്‍ നീക്കി വച്ചിരിക്കുന്നു. അതില്‍ ആരും ശ്രദ്ധിക്കാത്ത ഒരു പാവം ഐറ്റം. ബീറ്റ് റൂട്ട്. പണ്ടൊക്കെ ഇത് സാമ്പാറില്‍ ചേര്‍ക്കുമായിരുന്നു . ചുവപ്പു നിറം സാമ്പാറില്‍ പടരുന്നതുകൊണ്ട്  ഈ പാവത്തിനെ ഇപ്പോള്‍ എല്ലാവരും തഴയുന്നു.
“നമ്മുടെ വകയായി ഒരൈറ്റം കൂടിയായാലോ..?”- ഞാന്‍ ഭാര്യയോട് ആരാഞ്ഞു.
“ ഇനീപ്പോ അതിനു സമയോണ്ടോ..?”
“ ഒരഞ്ചു മിനിറ്റ്..അത്രയേ വേണ്ടൂ..”
“ഈ അഞ്ചുമിനിറ്റുകൊണ്ട് എന്തുണ്ടാക്കാനാ..?”
“ അതൊക്കെ  കാട്ടിത്തരാം..”-  പാചകത്തിലും,ലൊട്ടുലൊടുക്കു വിദ്യകളിലും ഭര്‍ത്താവിന്നുള്ള നൈപുണ്യത്തില്‍  വിശ്വാസമുള്ളതിനാല്‍ അവള്‍ ‘യേസ്’ മൂളി.
“ എന്തു വേണേലു മായിക്കോ ..ആദ്യം ഈ ഡ്രസ്സ് ഒന്നു മാറിവാ..ഉടുക്കാനുള്ളത് ഞാനവിടെ എടുത്തു വച്ചിട്ടുണ്ട്...”
“ ഓക്കേ.. ഞാന്‍ വരുമ്പോഴേക്കും ദാ ഈ സവാള തീരെ പൊടിയാക്കി അരിഞ്ഞു വച്ചോളൂ..”
ഒരു ചെറിയ സവാളയെടുത്ത് ഏല്‍പ്പിച്ച് ഞാന്‍  പുറത്തു കടന്നു.
ലുങ്കിയും ഷര്‍ട്ടും, തലയില്‍ ഒരു വട്ടക്കെട്ടുമായി ഞാനെത്തുമ്പോഴേക്കും ,പറഞ്ഞ പണി വ്യത്തിയായി ചെയ്ത് വച്ച്  ശ്രീമതിയിരുന്നു മൂ‍ക്ക് പിഴിയുന്നു..!
“ എന്തിനാ നീ കരേണത്..? സങ്കടം സഹിക്കണില്ലെങ്കില്‍..ദാ ഇതുകൂടെ അരിഞ്ഞു താ..!”
മുറത്തില്‍ നിന്നും ഒരു ബീറ്റ് റൂട്ട് എടുത്ത് ഞാന്‍ കയ്യില്‍ കൊടുത്തു.
സവാളയരിഞ്ഞ ‘സങ്കടം’ മറന്ന് ,ബീറ്റ് റൂട്ട് തൊലികളഞ്ഞ് അരിയുമ്പോഴേക്കും ഞാന്‍ അലമാരിയില്‍ നിന്നും ചെറിയ ഒരു ഭരണി കണ്ടെടുത്തു.
അതില്‍നിന്നും നല്ല കട്ട തൈര് വെള്ളമൊട്ടുമില്ലാതെ ഒരു പാത്രത്തിലേക്കു പകര്‍ന്നു.
പിന്നെ ഒരു പച്ചമുളക് കഴുകി അരിയാനേല്‍പ്പിച്ചു.
മറ്റ് ആഘോഷക്കമ്മറ്റിക്കാരെല്ലാം. ഇതൊക്കെ ശ്രദ്ധിച്ച് അവിടിവിടെയായി സ്ഥാനം പിടിച്ചു.
“ ആരും വേണ്ടാ..ഇത് ഞങ്ങള് തന്നേ..ചെയ്തോളാം..!”-എന്ന അവളുടെ താക്കീത് കേട്ട് മാറിനില്‍ക്കുകയാണ് പാവങ്ങള്‍.
“ഹും...!മിണ്ടാപ്പൂച്ചയായിരുന്നോള് .കല്യാണം കഴിഞ്ഞതോടെ പുലിയായി..പുലി..!!“
അളിയന്‍ ചെക്കന്റെ പ്രസ്ഥാവനക്ക് അനിയത്തിയുടെ വക സപ്പോര്‍ട്ടുംകിട്ടി.
“ഞാനാരാ..മോള്..! എന്ന ഭാവത്തില്‍ ഭാര്യ എന്നെ നോക്കി..!”
“ഒന്നു വേഗാവട്ടേ....“-ഞാന്‍ ധ്യതികാട്ടി
“ദാ..കഴിഞ്ഞു..”- അവള്‍ ബീറ്റ് റൂട്ട് അരിഞ്ഞത് നീക്കി വച്ചു.
“ അതുപോലെ മുളകും അരിയണം..!”
“ മുളക്  മാത്രം ഏട്ടനരിഞ്ഞോളൂ..എന്റെ കൈ പുകയും..!”
അവളുടെ വിശദീകരണം കേട്ട് ഞാന്‍ ചിരിച്ചു. പിന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ ചെവിയില്‍ പറഞ്ഞു.
“ എടീ മണ്ടീ ഞാനരിഞ്ഞാലും.. പുകയുന്നത് നിനക്കു തന്നാ..!!”
“ശ്ശീ..ഒന്നു പോ..!”-കൈമുട്ടു കൊണ്ട് അവളെന്നെ തള്ളിമാറ്റി. പിന്നെ മുളക് അരിയാന്‍ തുടങ്ങി.
അരിഞ്ഞുവച്ച ബീറ്റ് റൂട്ടും സവാളയും ഒരു ചെറിയപാത്രത്തിലാക്കി അതിലേക്ക് മൂന്നു നാലു സ്പൂണ്‍   കട്ട തൈര് ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് സ്പൂണു കൊണ്ട് തന്നെ ചേര്‍ത്ത് ഉടച്ചു. പിന്നെ അരിഞ്ഞ പച്ചമുളകും ,രണ്ട് കറിവേപ്പില കൈകൊണ്ട് തന്നെ കീറി തിരുമ്മി അതും ഇട്ട് ഒന്നു കൂടി ഇളക്കി ചേര്‍ത്തു.
“ ദാ തൊടു കറി തയ്യാര്‍..!”
“ഇത്രേ യുള്ളു..?”-ഭാര്യക്ക് അതിശയം.
“ ഇത്രേം മതി.ഒന്നു ടേസ്റ്റ് നോക്കിയെ..”
ഒരു  കുഴിഞ്ഞ ചില്ലു പാത്രത്തില്‍ ,നല്ല കളര്‍ഫുള്ളായിരിക്കുന്ന തൊടുകറി സ്വാദ് നോക്കി അവളെനിക്കു “ഗ്രേറ്റ്” സര്‍ട്ടിഫിക്കറ്റു തന്നു. പിന്നെ മറ്റുള്ളവരും അതില്‍ പങ്കുചേര്‍ന്നു.
ഇലയില്‍ മറ്റു തൊടുകറികളുടെ കൂട്ടത്തില്‍ ഇടിവെട്ടു കളറുമായി  അവനും സ്ഥാനം പിടിച്ചു.
“പച്ചടി, കിച്ചടി..ഇതൊക്കെ അറിയാം...അളിയനുണ്ടാക്കിയ ഈ കറിയുടെ പേരെന്താ..?“
ഊണിനിടയില്‍ അളിയന്‍ ചെക്കന്റെ  ന്യായമായ സംശയം.
“ ഓ..അതിനിപ്പോ പ്രത്യേകിച്ച് പേരൊന്നുമില്ല.. നീ..വേണങ്കി..ബാബൂന്ന് വിളിച്ചോ..”
ഞാന്‍ അങ്ങനെ  പറഞ്ഞ്  ഒഴിഞ്ഞെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അത്          
“ അളിയന്റെ കറി”  എന്ന പേരില്‍ അവിടെ വിലസുന്നു..!!        
                                                                                              *
 

കുറിപ്പ്:
തൈര് വെള്ളം ചേരാത്തതായാല്‍ അത്യുത്തമം.
ചേരുവകള്‍ എത്രചെറുതാക്കി  അരിയുന്നൊ അത്രയും നല്ലത്.
ആവശ്യമെങ്കില്‍ അല്പം ഇഞ്ചി കൂടെ ചേര്‍ക്കാം.