വെള്ളിയാഴ്‌ച, ഫെബ്രുവരി 04, 2011

യാത്രാമൊഴി

  “ഞാന്‍ നാട്ടില്‍ പോവ്വാണ്...വെള്ളിയാഴ്ച്ച..!”  
                                  കൊതിയാവുന്നു..നെല്ലിന്റെ മണമുള്ള പാടവരമ്പത്ത് ,ഇളംകാറ്റേറ്റ് അല്പനേരമെങ്കിലുമിരിക്കാന്‍...തോട്ടുവക്കിലെ കൈതയോല  “ മിണ്ടാതെപോകുന്നോ“  എന്ന് പരിഭവം പറഞ്ഞ് പിന്നാക്കംതോണ്ടിവലിക്കുമ്പോള്‍....തിരിഞ്ഞുനിന്ന്,ക്ഷന്മാപണത്തോടെ, അവളോടുംകിന്നാരം പറയാന്‍..! അവള്‍ സമ്മാനിച്ച കൈതപ്പൂ വിന്റെ സുഗന്ധം മനം നിറച്ചാസ്വദിക്കാന്‍..പണ്ടത്തെ തൈത്തെങ്ങിന്റെ ഉയരം കണ്ട് മേലേക്കുനോക്കി   “നീ ഇത്രയേറെവളര്‍ന്നോ..?“  എന്ന് അല്‍ഭുതം കൂറാന്‍....തോട്ടിലെ തെളിനീരില്‍,ശ്വാസമടക്കി മലര്‍ന്നു കിടന്ന് ,കണ്ണിമയ്ക്കാതെ തെളിമാനം നോക്കാന്‍...പരല്‍മീനും,പള്ളത്തിയും..ഒളിഞ്ഞുവന്ന് ഇക്കിളിയാക്കുമ്പോള്‍...ഞെട്ടിത്തിരിഞ്ഞെഴുന്നേറ്റ് അവരെ ശാസിക്കാന്‍..!കൈക്കുമ്പിളില്‍ വെള്ളമെടുത്ത് വായില്‍ നിറച്ച്....ധൂളിയാക്കി,മഴവില്ലുകണ്ടു രസിക്കാന്‍..! തൊടിയിലെ വാഴക്കൂമ്പില്‍ നിന്നും അല്ലിയടര്‍ത്തി തേന്‍ കുടിക്കാന്‍...നന്ദിനിപ്പശുവിന്റെ കുട്ടിക്കുറുമ്പി ഈ അപരിചിതനെ ക്കണ്ട് അന്ധാളിക്കുമ്പോള്‍....അവളോടു കൂട്ടുകൂടി ഓടിക്കളിക്കാന്‍‍...തെക്കേതൊടിയിലെ മൂവാണ്ടന്‍ മാവ്   “കൊതിയാ, നിനക്കായി ഞാന്‍ കരുതീട്ടുണ്ട്‘“  എന്നുപറഞ്ഞു വീഴ്ത്തിത്തരുന്ന മാമ്പഴം,ആര്‍ത്തിയോടെ എടുത്തു കടിച്ചു തിന്നാന്‍ .‍...വേരിലും കായ്ക്കുന്ന തേന്‍ വരിക്കപ്ലാവ് കൈകാട്ടിവിളിക്കുമ്പോള്‍..ഓടിയെത്തി ആ മധുരക്കനി ആവോളം നുണയാന്‍...പ്ലാങ്കൊമ്പിലെ കടിയന്‍ നീറുകള്‍, ‘പരദേശിയായ ഈപഹയനോട്’‘  ആവേശത്തോടെ പകരംവീട്ടുമ്പോള്‍, ആര്‍ത്തലച്ചു  കരയാന്‍......
                                  അങ്ങനെയങ്ങനെ..ഇനിയുമേറെ അത്യാഗ്രഹങ്ങളുമായി..ഞാന്‍ പുറപ്പെടുകയാണ്...ആശകള്‍ തീര്‍ത്ത  ഭാണ്ഡക്കെട്ടുമായി...നാളുകളായി..ഞാന്‍, നാരും ചകിരിയും കോര്‍ത്തു മെനഞ്ഞ എന്റെ സ്വപ്നകൂട്ടിലേക്ക്...അവിടെ, പറക്കമുറ്റാത്ത,കുട്ടിക്കുറുമ്പുകാട്ടുന്ന രണ്ട് കുഞ്ഞിക്കിളികളുടെയടുത്തേക്ക്....അവരെ ചിറകിനടിയില്‍ ഒതുക്കി ചൂടുപകര്‍ന്ന്..വഴിക്കണ്ണുമായി നാളുകളെണ്ണുന്ന..അമ്മക്കിളിയടുത്തേക്ക്...
പിന്നെ സ്നേഹത്തോടെ എന്നും എന്നും എന്നെ മനസ്സിലോര്‍ക്കുന്ന എന്റെ ഉറ്റവരുടെയടുത്തേക്ക്.....കൂട്ടുകാരുടടുത്തേക്ക്...അങ്ങനെ....കുറച്ചുനാളത്തേക്കു ഞാനാസ്വദിക്കട്ടെ എന്റെ നാടിനെ..!!
പോയ്‌വരട്ടെ.....നന്ദിയോടെ, സ്നേഹത്തടെ....
                                                                 ഞാന്‍....!
                                                                                             *